തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിരാശാജനകമാണെന്ന് കെ.കെ. രമ എംഎൽഎ. വിധിയിലൂടെ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, നീതി തേടുന്നവർക്ക് ഈ കോടതിവിധി വലിയ തിരിച്ചടിയാണെന്നും കെ.കെ. രമ കുറ്റപ്പെടുത്തി. കേസിൽ ഗൂഢാലോചന നടത്തിയതിൻ്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്ന് എം.എൽ.എ. ആരോപിച്ചു.
ഗുഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്പ പറ്റി. ഭരണകൂടം പ്രതികളെ സംരക്ഷിച്ചു. അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷ. പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവ്. അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്. ഇത് അവളുടെ വിജയമെന്നും കെ കെ രമ പറഞ്ഞു.ഏഴ് മുതൽ 10 വരെയുള്ള മറ്റ് നാല് പ്രതികളെയും കോടതി വിട്ടയച്ചു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റം ചെയ്യണമെങ്കിൽ അതിന് പിന്നിൽ ആരുടെയോ നിർദേശമുണ്ട്. ഈ നിർദേശം നൽകിയവരെയും ഗൂഢാലോചനയുടെ യഥാർത്ഥ ഉറവിടവും പുറത്തുകൊണ്ടുവരണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
Kkrema






































