കൊച്ചി: സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആൻ്റോ ആൻ്റണി എം പി. സത്യസന്ധതയിലാതെ വസ്തുതാപരമായ കാര്യങ്ങളാണ് കെ പി ഉദയഭാനു തനിക്കെതിരെ ഉന്നയിച്ചത് നിയമനടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി.
സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ഉദയഭാനു ആദ്യ ആരോപണം ഉന്നയിച്ചിരുന്നത്. 12 വർഷങ്ങൾക്ക് മുൻപുള്ള ചിത്രം കാണിച്ചുള്ള ആരോപണം പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹം അടുത്ത ആരോപണവുമായി എത്തിയിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള നേതാക്കളാണ് പോറ്റിയ്ക്ക് സോണിയ ഗാന്ധിയെ കാണാനുള്ള നമ്പർ എടുത്തു നൽകിയതെന്ന് എസ്ഐടി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതാണ്. ഇത് പുറത്ത് വന്നപ്പോഴാണ് രണ്ടാമത്തെ ആരോപണം പൊടി തട്ടിയെടുക്കുന്നത് ആന്റോ ആന്റണി വ്യക്തമാക്കി.
ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചെന്നായിരുന്നു രണ്ടാമത്തെ ആരോപണം. തനിക്കെതിരെ തുടർച്ചയായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണ്. താൻ തന്ത്രിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയും ഉദയഭാനുവും അതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്നും എം പി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിലെ തന്ത്രി കണ്ഠരര് രാജീവര് തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പരണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും ഇത്രയും തുക അതേ സ്ഥാപനത്തിൽ നിന്ന് ആന്റോ ആൻറണി എംപി കൈപ്പറ്റി എന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട ആന്റോ ആൻറണിയുടെ ഇടപാടുകളിലെ ദുരൂഹത പരിശോധിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. എംപിയുടെ പണ ഇടപാടിൽ എസ്ഐടി അന്വേഷണം നടത്തണമെന്നും ഉദയഭാനു ആവശ്യപ്പെടുകയുണ്ടായി.
Antoantonymp





































