തിരുവനന്തപുരം : നവ കേരള സർവേക്ക് പച്ചകൊടി. നവ കേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീംകോടതിയാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഇടപെടൽ സുപ്രീംകോടതി പരിശോധിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിനുവേണ്ടി കപിൽ സിബൽ ആണ് ഹാജരായത്. സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ തെറ്റ് എന്താണെന്ന് സുപ്രീംകോടതി എതിർഭാഗത്തോട് ചോദിച്ചു.
സർക്കാരിന്റെ നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് ഉന്നയിച്ചിരുന്നത്. സർവ്വേയെ കുറിച്ച് സിപിഐഎമ്മിന് മുൻകൂർ അറിവെന്നും, ഉത്തരവ് വരുന്നതിന് മുൻപ് പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്ത് അയച്ചുവെന്നും ഹൈക്കോടതി കണ്ടെത്തി.വിഷയത്തിൽ നൽകിയ സത്യാവങ് മൂലം തൃപ്തികരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കത്ത്, പാർട്ടി കേഡർമാരെ പോർട്ടലിൽ നിറയ്ക്കാൻ പ്രാപ്തരാക്കിക്കൊണ്ട് പ്രസ്തുത പരിപാടി രഹസ്യമായി ഉപയോഗിക്കാനുള്ള ഒരു സംഘടിത ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണത്തിന് ബലം നൽകുന്നതാണെന്നും നവകേരള സർവ്വേ ‘സ്പെഷ്യൽ PR ക്യാമ്പയിൻ’ എന്നുമാണ് കോടതിയുടെ നിരീക്ഷണം.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേക്ക് സർക്കാർ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. സിപിഐഎം – എൽഡിഎഫ് പ്രവർത്തകരാണ് സർവ്വേ വോളന്റീയർമാരായി തീരുമാനിച്ചത്. ഇതിനെതിരെയാണ് കെഎസ്‌യു നേതാക്കളായ അലോഷ്യസ് സേവ്യർ, മുബാസ് എന്നിവർ ഹൈകോടതിയിൽ ഹർജി നൽകിയത്.
സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഗജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹർജിയിൽ ചൂണ്ടികാട്ടിയത്. പദ്ധതിയ്ക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകൾ കോടതി സർക്കാരിനോട് ചോദിച്ചു. തുടർന്നാണ് സർവ്വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈക്കോടതി കടന്നത്. നവകേരള സർവ്വേ പദ്ധതിക്ക് ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സർവ്വേ നിയമവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കി.
Navakeralasarvay






































