പാലക്കാട്: കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജന്മനാടായ പാലക്കാട് മത്സരിക്കാൻ കഴിയുന്നതിൽ അതീവ സന്തോഷമെന്നും രമേഷ് പിഷാരടി പറഞ്ഞു. രമേഷ് പിഷാരടിയുടെ വീട്ടിലേക്ക് കോൺഗ്രസ് നേതാവ് കെ ബാബു, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവർ എത്തി.
തിരഞ്ഞെടുപ്പിന് നിൽക്കുകയെന്നതിനെക്കുറിച്ച് ശക്തമായി ആലോചിച്ചിരുന്നില്ല. പാലക്കാട് നിൽക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടി തീരുമാനം ഇരു കൈയും നീട്ടി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. ജനങ്ങളെ നേരിട്ട് കണ്ടുള്ള പ്രചാരണം തന്നെയാകും പാലക്കാട് നടത്തുക. പരിമിതപ്പെട്ട സമയമാണുള്ളത്. മുൻപ് ഇരുന്ന എംഎൽഎമാരായ ഷാഫിയും രാഹുലും കൊണ്ടുവന്ന നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേഷ് പിഷാരടി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ താൻ പിന്തുണച്ചു എന്നത് ഹെഡിംഗ് മാത്രമാണ്. എം.എൽ.എ എന്ന നിലയിൽ രാഹുലിനെ വിളിച്ചിരുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ആരോപണങ്ങളും, പരാതികളും കേസുകളും കോടതിയിലാണുള്ളത്. തെറ്റുകാരനാണെങ്കിൽ വിധി വരും. അത് അനുകൂലമായാലും പ്രതികൂലമായാലും അത് രാഹുൽ അനുഭവിക്കണമെന്ന് രമേഷ് പറഞ്ഞു. രാഹുൽ ചെയ്ത നല്ല കാര്യങ്ങളെ പിന്തുണക്കുകയും നല്ലതെല്ലാം ഏറ്റെടുക്കുകയും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി.ബി ജെ പി യുമായുള്ള ഓട്ടമത്സരമല്ല, മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളാണ് പ്രധാനം. പാലക്കാട് മുഖ്യ എതിരാളി ബിജെപിയാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. മമ്മൂക്ക മുൻപ് വിളിച്ചിരുന്നു. അനുഗ്രഹം വാങ്ങിയെന്നും വേണ്ട നിർദേശങ്ങൾ നൽകിയെന്നും അദേഹം പറഞ്ഞു. വിജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തുമെന്ന് രമേഷ് കൂട്ടിച്ചേർത്തു. നിർബന്ധിച്ച് സിനിമ മേഖലയിലെ ആരെയും പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും അദേഹം പറഞ്ഞു.
Rameshpisharadi








































