തൃശൂർ : തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്‌ഫോടനത്തെ തുടര്‍ന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പെട്ടിമുടി അടക്കമുള്ള നിരവധി നിരവധി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരാണ് കെഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയും.
അപകടം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും പൊലീസിന്റെയും ഫോറന്‍സിക് സംഘത്തിന്റെയും നേതൃത്വത്തില്‍ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. ഏക്കര്‍ കണക്കിന് പാടശേഖരത്തിന് നടുവിലാണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്തിരുന്നത്. ഇവിടെ നിന്ന് ശേഖരിച്ച സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. വളരെ ചെറിയ ശരീര അവശിഷ്ടങ്ങളാണ് പാടശേഖരത്ത് നിന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഉഗ്രസ്‌ഫോടനം നടന്നതിനാല്‍ സ്‌ഫോടക വസ്തുക്കളും ശരീരഭാഗങ്ങളും ദൂരേയ്ക്ക് തെറിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
Thrissur





































