തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിൻെറ ഓഹരി കൈമാറ്റത്തിൽ സിപിഐമ്മിലെ ഭിന്നത തുടരുന്നു.ഓഹരികൈമാറ്റം വിവാദം ആക്കേണ്ടതില്ലെന്ന ഇ.പി.ജയരാജൻെറ പ്രതികരണത്തെ തളളി കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് രംഗത്തെത്തി. പാർട്ടിയ്ക്ക് ഒറ്റ നിലപാടേ ഉളളു എന്ന പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തളളിയെങ്കിലും അഭിപ്രായം തിരുത്താൻ ഇ.പി ജയരാജൻ തയാറായിട്ടില്ല.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിൽ തന്നെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി കേരളത്തിലെ സിപിഐഎമ്മിൻെറ കെട്ടുറപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ.1998 മുതൽ സിപിഐഎമ്മിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി നിലകൊണ്ട പിണറായി വിജയന് നേരെ വിരലുകൾ ചൂണ്ടപ്പെടുന്നു എന്നതാണ് പാർട്ടിക്കുളളിലെ പുതിയ കാഴ്ച.വിഴിഞ്ഞം ഓഹരി കൈമാറ്റവും കെ.കെ.രാഗേഷും അതിനൊക്കെയുളള വെറും മറ മാത്രമാണ്. ഓഹരിക്കൈമാറ്റം സംശയകരമായ ഇടപാടാണെന്നും അദാനി സതീശൻ ഡീൽ ആണെന്നുമുളളത് സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്ത് എത്തിച്ചേർന്ന നിലപാടാണ്.അതിനെ പരസ്യമായി ചോദ്യം ചെയ്ത ഇ.പി.ജയരാജൻെറ നീക്കം സിപിഐഎമ്മിൽ അസാധാരണമാണ്. അതുകൊണ്ടാണ് ജയരാജനെ തളളി നേതാക്കൾ മുന്നോട്ടുവരുന്നത്. ഇ.പിയുടെ പ്രതികരണം അനാവശ്യ വിവാദം ഉണ്ടാക്കിയെന്ന അഭിപ്രായമുളളവരും പാർട്ടിക്ക് അകത്തുണ്ട്.
വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോഴും പാർട്ടിക്ക് ഒറ്റനിലപാടേയുളളുവെന്ന് ആവർത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരഞ്ഞെടുപ്പുകാലത്തെ തെറ്റായ തീരുമാനങ്ങളിൽ പ്രതിക്കൂട്ടിലായ സംസ്ഥാന സെക്രട്ടറിക്ക് പാർട്ടിയിൽ നിയന്ത്രണം നഷ്പടപ്പെടുന്നതിൻെറ സൂചനയാണ് സെക്രട്ടറിയുടെ പ്രതികരണങ്ങളിൽ പ്രകടമാകുന്നത്. വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റത്തിൽ പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന വിധം ഉണ്ടായ പ്രതികരണങ്ങൾ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ചയാകും.
Content Highlight: Vizhinjamshare





































