ഡൽഹി : അജിത്ത് പവാറിന്റെ മരണത്തിൽ വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാൻ എൻസിപി ശരദ് പവാർ വിഭാഗം നീക്കം തുടങ്ങി. അജിത് പവാറിൻറെ അനന്തരവൻ കൂടിയായ രോഹിത് പവാർ ഡൽഹിയിലും വാർത്താസമ്മേളനം നടത്തും. അതേസമയം അജിത് പവാറിന്റെ ഭാര്യയും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ സുനേത്രാ പവാർ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും.
അപകടത്തിൽ ചോദ്യങ്ങളുമായി അനന്തരവൻ രോഹിത് പവാർ രംഗത്തെത്തി. വിമാനത്തിന് സാങ്കേതിക പ്രശ്നമാണോ എന്നുള്ളത് പരിശോധിക്കണം. വിമാനം പറന്നുയരുന്നതിനു മുൻപ് എന്തുകൊണ്ട് സുരക്ഷാ പരിശോധന പൂർത്തിയാക്കിയില്ല. വിമാന അപകടത്തിന്റെ ദൃശ്യങ്ങൾ അടക്കം കാട്ടിയാണ് രോഹിത് പവാറിന്റെ ആരോപണം. അവസാന നിമിഷം പൈലറ്റിനെ മാറ്റിയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണം. രണ്ടുവർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന അപകടത്തെപ്പറ്റി യാതൊരു അന്വേഷണം നടത്തിയിട്ടില്ലെന്ന് രോഹിത് പവാർ പറഞ്ഞു.
എന്തിന് മദ്യപാനിയായ പൈലറ്റിനെ അവസാന നിമിഷം യാത്രയ്ക്ക് നിയോഗിച്ചു. എന്തിന് ടേബിൾ ടോപ് റൺവേക്കായി പൈലറ്റ് വാശിപിടിച്ചു. കാഴ്ചാ പരിധി കുറവായിട്ടും വിമാനം ഇറക്കാൻ ശ്രമിച്ചത് എന്തിന് തുടങ്ങി അക്കമിട്ട ചോദ്യങ്ങളാണ് രോഹിത് പവാർ ഇന്നലെ മുംബൈയിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. തലേന്ന് പൂനെയിലേക്ക് പോവേണ്ടിയിരുന്ന അജിത് പവാറിന്റെ യാത്ര അപടകം നടന്ന ദിവസത്തേക്ക് മാറ്റിയത് കിഴക്കൻ വിദർഭയിൽ നിന്നുള്ള നേതാവ് കാരണമെന്നും ആരോപിച്ചു.
പൊലീസല്ല വിദേശത്തെ ഉന്നതമായ വ്യോമ ഏജൻസികളാണ് അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതെന്ന ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ ശക്തമായി ഉന്നയിക്കാനാണ് രോഹിത് പവാറിൻറെ ശ്രമം. അതേസമയം അപകടമല്ല അട്ടിമറിയെന്ന രോഹിത് പവാറിന്റെ വെളിപ്പെടുത്തലുകളോട് അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറോ മക്കളോ പ്രതികരിച്ചിട്ടില്ല. പ്രഫുൽ പട്ടേൽ അടക്കമുള്ള എൻസിപി അജിത് പവാർ പക്ഷ നേതാക്കളും മൌനത്തിലാണ്. അപകടമുണ്ടായ വിമാനം ഏർപ്പാടാക്കിയ വിഎസ്ആർ കമ്പനിയിൽ ഡിജിസിഎ നടത്തുന്ന സുരക്ഷാ ഓഡിറ്റ് തുടങ്ങി. മറ്റ് ചാർട്ടേഡ് വിമാനക്കമ്പനികളിലും പരിശോധന നടത്തും. ഈ മാസം എല്ലാ പരിശോധനയും പൂർത്തിയാക്കുമെന്നാണ് ഡിജിസിഎ അറിയിച്ചത്.
Ajithpawardeathcase






































