ഡൽഹി: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇറാഖിലെ എർബിലിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായി. കുർദ് നിയന്ത്രണ മേഖലയുടെ തലസ്ഥാനമാണ് എർബിൽ. എർബിലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായി.
സംഘർഷം സിറിയയിലേക്കും വ്യാപിച്ചു, ഡമാസ്കസിനടുത്തുള്ള ഐൻ ടെർമ പട്ടണത്തിൽ ഇറാനിയൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്കേറ്റിരുന്നു.
ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യുഎഇയിലും കുവൈത്തിലും ബഹ്റൈനിലും ഇന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തിൽ ഇറാൻ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു.
കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസിക്ക് സമീപത്ത് നിന്ന് പുക ഉയർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസിയിലേക്ക് വരരുതെന്ന് പൗരൻമാർക്ക് അമേരിക്ക നിർദേശം നൽകി. മഹ്ബൂലയിൽ ഇന്ന് രാവിലെ വലിയ ശബ്ദം കേട്ടതായി പ്രവാസി മലയാളികൾ പറഞ്ഞു. സൌദി അറേബ്യയിലെ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ദുബൈയിൽ ജബൽ അലി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഖത്തറിലെ ദോഹയിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്.
അതേസമയം, ഇറാന് നേരെ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ടെഹ്റാനിലെ ഗാന്ധി ആശുപത്രിയിൽ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തി.ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. റെവല്യൂഷണറി ഗാർഡും ഇറാൻ സൈന്യവും ആയുധം താഴെവച്ചില്ലെങ്കിൽ മരണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു
Blastaterakh








































