ഡൽഹി: പതിമൂന്നുകാരിയായ മകളെ മന്ത്രവാദത്തിൻ്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയ അമ്മയും മന്ത്രവാദിനിയും സഹായിയും അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിലാണ് ചോര മരവിപ്പിക്കുന്ന പൈശാചിക കൃത്യം അരങ്ങേറിയത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ രശ്‌മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു.മാനസിക, ശാരീരിക അവശതകളുള്ള മകന്റെ രോഗശാന്തിക്കായി രശ്‌മി ദേവി ഇടയ്ക്കിടെ ശാന്തി ദേവിയെ കാണാനെത്താറുണ്ടായിരുന്നു. മകന്റെ രോഗം മാറാൻ കന്യകയെ ബലി നൽകണമെന്ന് ശാന്തി ദേവി രശ്മിയെ വിശ്വസിപ്പിച്ചു. മാർച്ച് 24ന് അഷ്‌ടമി ദിവസമായതിനാൽ അന്നുരാത്രി പെൺകുട്ടിയെ കുരുതി കഴിക്കാനും മന്ത്രവാദിനി ആവശ്യപ്പെട്ടു.ഇതനുസരിച്ചാണ് രശ്‌മി ദേവി മകളുമായി ശാന്തി ദേവിയുടെ വീട്ടിലെത്തിയത്.കുരുതിക്കുശേഷം രശ്‌മിയും ശാന്തിയും ഭീം റാമും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചിട്ടു. തുടർന്ന് അന്വേഷണം വഴിതിരിച്ചുവിടാൻ മകളെ ആരോ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് രശ്മി പരാതിപ്പെട്ടു. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ഇത് കളവാണെന്ന് തെളിഞ്ഞു. രശ്മിയുടെ പരാതി മാധ്യമങ്ങൾ വഴി കണ്ട ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ജില്ലാ ഭരണകൂടത്തിനും ഡിജിപിക്കും നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് നാൽപ്പതുകാരനായ ഭീം റാം. മറ്റൊരു കൊലക്കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്ക് മറ്റാരെങ്കിലും സഹായം ചെയ്‌തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് ഹസാരിബാഗ് എസ്‌പി അറിയിച്ചു.
Arrested
















.jpeg)
.jpeg)














.jpg)







