കൊച്ചി: കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ‘മാതൃഭൂമി’യോട് പറഞ്ഞു.ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് (മഹസ്) ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാർച്ച് 17 മുതൽ ഏപ്രിൽ എട്ടുവരെയുള്ള വിവരങ്ങൾ ഇൻകോയ്സ് വിശകലനം ചെയ്തതുവഴി ലഭിച്ച സൂചനകളാണിത്.
സമുദ്രതാപതരംഗത്തിന്റെ തീവ്രത അനസരിച്ച് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.കേരളതീരത്തിന് അകലെ ഉൾക്കടലിലാണ് താപതരംഗങ്ങൾ രൂപപ്പെടുന്നത്. അവ തുടർന്ന് കേരളതീരത്തേക്ക് എത്തി മറയുന്നു. കാലം ചെല്ലുന്തോറും താപതരംഗങ്ങൾ ശക്തിയോടെ ആവർത്തിക്കുന്നതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു.ആദ്യഘട്ടം ഈ താപവ്യതിയാനം വടക്കൻ-മധ്യഭാഗ കേരളത്തിലെ ഉൾക്കടൽ പ്രദേശങ്ങളിലായിരുന്നു. ഉഷ്ണതരംഗം തുടർന്നതോടെ തെക്കൻ-മധ്യ കേരളതീരത്തെ കൂടുതൽ സമുദ്രമേഖലകളിലേക്ക് വ്യാപിച്ചുവെന്നും ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു.
നെയ്‌മത്തിയും അയലയും സമ്മർദത്തിൽ
ദീർഘകാലത്തേക്ക് കടലിൽ ചൂട് കൂടുന്നത് സമുദ്രത്തിലെ ജന്തുജാലങ്ങൾക്ക് പ്രശ്നമാകും. താപനിലയിലെ മാറ്റം നെയ്‌മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ കാര്യമായി ബാധിക്കും. ഇവയ്ക്ക് സംവേദനക്ഷമത കൂടുതലായതിനാൽ ശാരീരിക സമ്മർദത്തിന് ഇത് കാരണമാകും. അതോടെ മത്സ്യങ്ങൾ ചൂടുകുറഞ്ഞ സ്ഥലങ്ങളിലേക്ക് നീങ്ങും. കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകൾക്കും (സൂക്ഷ്മതലത്തിലുള്ള സമുദ്ര ആൽഗ) ചൂടു കൂടുന്നത് ദോഷകരമാണ്.മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സമുദ്രജീവികളുടെയും പ്രധാന ആഹാരമാണിവ. ഇവയുടെ എണ്ണം കുറയുന്നത് ചെറുമത്സ്യങ്ങളെയും തുടർന്ന് വലിയ മത്സ്യങ്ങളെയും ബാധിക്കും. ഇത് സമുദ്രത്തിലെ ഓക്സിജന്റെ അളവിനെയും ബാധിക്കാം.
Arebiyansea






































