കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ സ്ത്രീ ഭക്തജനങ്ങൾക്കുള്ള ദർശന നാളുകൾ അവസാനിച്ചു. ഇന്നായിരുന്നു മകം നാൾ. ഇന്നത്തെ ഉഷശീവേലിയോടെയാണ് ഈ വർഷത്തെ സ്ത്രീകളുടെ പ്രവേശനം അവസാനിച്ചത്. ഏറെ പ്രാർത്ഥനകളോടെയും കണ്ണീരോടെയുമാണ് സ്ത്രീ ഭക്തർ ഭഗവാനെ വണങ്ങി സന്നിധാനം വിട്ടത്. ശീവേലിക്ക് ശേഷം ഭക്തിസാന്ദ്രവും വികാരനിർഭരവുമായ ചടങ്ങുകൾക്കാണ് അക്കരെ കൊട്ടിയൂർ സന്നിധാനം സാക്ഷ്യം വഹിച്ചത്. ഇന്ന് വരെ ദേവീ ദേവന്മാരുടെ തിടമ്പേറ്റിയ ഗജവീരന്മാർക്ക് സ്ഥാനീകരും ഭക്തജനങ്ങളും ഭക്ഷണം നൽകി സന്നിധാനത്തുനിന്നും തിരിച്ചയക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പരിശുദ്ധിയും ആചാരമര്യാദകളും കാത്തുസൂക്ഷിച്ചുകൊണ്ട്, ദേവനെയും ദേവിയെയും തൊഴുത് പിന്നോട്ട് നടന്ന് ആനകൾ പിൻവാങ്ങുന്ന ദൃശ്യം കണ്ടുനിന്ന ഭക്തർക്ക് നയനാനന്ദകരമായ കാഴ്ചയായി. ആനകൾ സന്നിധാനത്ത് നിന്നും പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ സ്ത്രീകൾ ബാവലിക്ക്ഇക്കരെ എത്തിയിരുന്നു. അലങ്കാര വാദ്യങ്ങളും ഇന്ന് മുതൽ സന്നിധാനത്ത് മുഴങ്ങില്ല. ദേവവാദ്യങ്ങൾ മാത്രം മുഴക്കിയാണ് ഇനിയുള്ള അടിയന്തരകാര്യങ്ങൾ സന്നിധാനത്ത് നടക്കുക. ഇനിയുള്ള ദിവസങ്ങളിലാണ് സന്നിധാനത്ത് ഗൂഢ പൂജകൾ നടക്കുന്നത്. ഇന്ന് രാത്രിയോടെ 'കലം വരവ്' ചടങ്ങ് നടക്കും. മകം മുതൽ മൂന്ന് ദിവസം നടക്കുന്ന കലപൂജയ്ക്കും അത്തം നാളിലെ കലശപൂജയ്ക്കും ആവശ്യമായ കലങ്ങൾ നല്ലൂരാൻ സ്ഥാനീകൻ്റെ നേതൃത്വത്തിൽ മുഴക്കുന്നിലെ നാലൂരിൽനിന്നും എഴുനള്ളിച്ചെത്തിക്കുന്നചടങ്ങാണ് കലംവരവ്. ഇനി ‘തൃക്കലശാട്ട്’ വരെ പുരുഷന്മാർക്ക് മാത്രമായിരിക്കും അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാവുക.
Content Highlight: Kottiyoortemble

.jpeg)





.jpeg)































