ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ ദുരൂഹ സാഹചര്യത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉണ്ടായ ദുരൂഹത നീങ്ങി. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി പോലീസ് സ്ഥിരീകരണം നടത്തി. ഇത് സംബന്ധിച്ച് സംശയ ദൂരീകരണം വന്നെങ്കിലും ഇതിൽ ഒരു മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് സംബന്ധിച്ച ദുരൂഹത നീക്കാൻ കല്ലറ തുറന്ന് ഡി എൻ എ പരിശോധന ഉൾപ്പെടെ നടത്തണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതർ വീണ്ടും പോലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ് ഐ എം .ജെ. ബെന്നി മാധ്യമപ്രവർത്തകരോട് പറഞ്ഞു.പോലീസിന് ദുരൂഹത നീങ്ങിയെങ്കിലും പള്ളി അധികൃതർക്കും വിശ്വാസികൾക്കും പൂർണ്ണ തൃപ്തി വരുത്തുന്നതിനാണ് ശാസ്ത്രീയ അന്വേഷണത്തിനായി പരാതി നൽകുന്നതെന്ന് ഇടവക വികാരി ഫാദർ ജിൽബെറ്റ് കൊന്നയിലും മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 13ന് ഇടവകയിൽ മരണപ്പെട്ട ഒരാളെ സംസ്‌ക്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത നിലയിലും മറ്റൊന്ന് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തിയത്. വിശ്വാസ പ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്‌കരിക്കില്ല എന്നതാണ് ദുരൂഹതയ്ക്കും ആകാംക്ഷയ്ക്കും വഴി വച്ചത്.
2019-ൽ പള്ളിയും കല്ലറകളും നവീകരിച്ചിരുന്നു. ഈ സമയത്ത് കല്ലറയുടെ ക്രമ നമ്പറുകളിലും മാറ്റം വരുത്തിയിരുന്നു. ഇത് തുടക്കത്തിൽ അന്വേഷണത്തെ ബാധിച്ചു. 2006ലും 2015ലും രണ്ട് മൃതദേഹങ്ങൾ ഈ കല്ലറയിൽ അടക്കം ചെയ്തിരുന്നു. അന്ന് 23 നമ്പർ കല്ലറയാണ് പുനക്രമീകരണത്തിൽ 38-ാം നമ്പർ കല്ലെറിയായി മാറിയത്. പള്ളിയിലെ മരണ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ പള്ളി അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിൽ 38-ാം നമ്പർ കല്ലറയിൽ അടക്കം ചെയ്തവരെ കണ്ടെത്തി.
2006-ൽ കല്ലറയിൽ സംസ്‌ക്കരിച്ച ആളുടെ കുടുംബങ്ങൾ ഇടവകയിലെ താമസക്കാരായിരുന്നു. ഇവരുടെ പക്കൽ ഫോാട്ടോയും ഉണ്ടായിരുന്നു. 2015-ൽ കല്ലറയിറയിൽ അടക്കം ചെയ്തവരുടെ കുടുംബങ്ങൾ വാണിയപ്പാറത്തട്ട് ഇടവക വിട്ട് പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു. ഈ കുടുംബത്തിലെ ജെയിംസ് അന്നയാളുടെ മൃതദേഹമാണ് ഈ കല്ലറയിൽ രണ്ടാമതായി സംസ്‌ക്കരിച്ചത്. ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിൽ എത്തിച്ച് പോലീസ് കല്ലറ ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചു. അന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹമാണ് കല്ലറയിൽ വെച്ചത്. ഇതോടെയാണ് സംശയ ദൂരീകരണത്തിലേക്ക് എത്തിയതായി പോലീസ് നിലപാട് സ്വീകരിച്ചത്. അതേസമയം സംഭവത്തിൽ കല്ലറ തുറന്നു ശാസ്ത്രീയ പരിശോധന കൂടി നടത്തി സംശയ സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണമെന്നാണ് ഇടവക വികാരിയുടെയും വിശ്വാസികളുടെയും തീരുമാനം. ഇതിന്റെ ഭാഗമായാണ് പളളി വികാരി വീണ്ടും പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Content Highlight: Karikkottakkarichurch






































