ഇരിട്ടി : കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ ജല സ്രോതസ്സിൽ വീണ്ടും ഡീസലിന്റെ സാന്നിധ്യം കലരുന്നതായി നാട്ടുകാർ. ഡീസൽ വെള്ളത്തിൽ കലരുന്നത് സമീപത്തെ പെട്രോൾ പമ്പിൽ നിന്നാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി താൽക്കാലികമായി പെട്രോൾ പമ്പ് അടപ്പിച്ചു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ വലിയപറമ്പുംകരി പെട്രോൾ പമ്പിന് സമീപത്തെ ജലസ്രോതസ്സിൽ വീണ്ടും ഡീസലിന്റെ സാന്നിധ്യം അനുഭവപ്പെടാൻ തുടങ്ങിയത് .വെള്ളത്തിന്റെ മുകളിൽ ഡീസലിന്റെ പാട രൂപപ്പെടുകയും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു . ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരോപിച്ച് പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേവുമായി പെട്രോൾ പമ്പിൽ എത്തുക ആയിരുന്നു . കഴിഞ്ഞ മാസം സമാനമായ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതരും പെട്രോൾ പമ്പ് സ്ഥാപന ഉടമയും ഉറപ്പ് നൽകിയിരുന്നത് പാലിച്ചില്ല എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ടാങ്കിന്റെ ലീക്ക് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾ ആരും വന്നില്ലെന്ന് പണികൾ കോൺട്രാക്ട് എടുത്ത് നടന്ന ഏജൻസിയുടെ തൊഴിലാളികൾ
മാത്രമാണ് ഇവിടെ എത്തി പരിശോധന നടത്തിയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ലീക്ക് കണ്ടെത്തി തടയാനുള്ള നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . വില്ലേജ് മുതൽ കളക്ടർ ഓഫീസ് വരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഇന്ന് 11 മണിക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും
Iritty







































