തലശ്ശേരി : എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ ജോസഫ് പാംപ്ലാനി, ലിറ്റർജി സംബദ്ധമായ പ്രശ്നങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അനുരഞ്ജന നീക്കങ്ങളെ തകർക്കാൻ ചിലർ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന്കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി അറിയിച്ചു.
ഏകീകൃത ബലിയർപ്പണരീതി, എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മാർ ജോസഫ് പാംപ്ലാനിയെ പ്രശ്നപരിഹാരത്തിനായി സഭാ സിനഡ് നിയോഗിക്കുന്നത്. ഐക്യത്തിൻ്റെയും ത്യാഗത്തിൻ്റെയും , ക്ഷമയുടേയും, വിട്ടുവീഴ്ചയുടേയും മാർഗ്ഗത്തിലൂടെ സാവകാശം സമവായം ഉണ്ടാക്കുവാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം ഏറെക്കുറെ വിജയം കണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ സഭാ സിനഡിൻ്റെ അനുഗ്രഹാശിസുകളോടെ അദ്ദേഹം സ്വീകരിച്ചു വരുന്ന നിലപാടുകൾക്കെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തു വന്നിട്ടുള്ളവർ യാഥാർത്ഥ്യം മനസിലാക്കി അതിൽ നിന്നും പിൻമാറണം.ഏകീകൃത കുർബാന ഘട്ടംഘട്ടമായി നടപ്പിലാക്കുക എന്ന ധാരണയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിലേക്ക് നീങ്ങുമ്പോൾ കത്തീഡ്രൽ പള്ളി ഏകപക്ഷീയമായി കൈയേറി അവിടെ അനുചിത സമര മാർഗ്ഗങ്ങൾ അവലംബിക്കുന്നത് ക്രൈസ്തവികമല്ല. തലശ്ശേരി അതിരൂപത ആസ്ഥാനത്ത് ഇരുട്ടിൻ്റെ മറവിൽ ആക്ഷേപകരമായ പോസ്റ്ററുകൾ ഒട്ടിച്ചു പോയവർ ഇരുട്ടിൻ്റെ സന്തതികളാണ്. എറണാകുളം - അങ്കമാലി രൂപതയിൽ തീർക്കേണ്ട വിഷയം ഊതിപ്പെരുപ്പിച്ച് തലശ്ശേരി അതിരൂപതാ അതിർത്തിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കാം എന്നത് ഭഗ്നാശരായവരുടെ വ്യാമോഹം മാത്രമാണ്.യേശു നാഥൻ്റെ പീഡാനുഭവ നാളുകളിലേക്ക് കടക്കുന്ന ഈ അവസരത്തിൽ സഭയെയും സമുദായത്തെയും വേദനിച്ചിക്കുന്ന ഇത്തരം കുത്സിത പ്രവർത്തനങ്ങളിൽ നിന്നും പിൻമാറുവാൻ ബന്ധപ്പെട്ടവർ തയ്യാറാക്കണം.
മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ തീരുമാനങ്ങൾ അനുചിതമാണെങ്കിൽ അതിനെതിരെ പരാതിപ്പെടുവാൻ സഭയിൽ വിവിധ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ പൊതുവേദിയിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് കൈസ്തവ ചൈതന്യത്തിന് നിരക്കുന്നതല്ലെന്നുംസീറോ മലബാർ സഭയിലെ അഭിവന്ദ്യ പിതാക്കൻമാർക്കെതിരെയും പ്രത്യേകിച്ച് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെയും അപകീർത്തികരമായ പോസ്റ്ററുകൾ പതിക്കുകയും മാധ്യമങ്ങളിലൂടെ ക്രൈസ്തവികമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നവർ അതിൽ നിന്നും എത്രയും വേഗം പിൻമാറണമെന്ന് . കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി തലശ്ശേരി അതിരൂപത സെക്രട്ടറി ജോണി തോമസ് വടക്കേക്കര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Kcbcsamithi






































