ഡൽഹി: മരണത്തിലും വെളിച്ചമായി, ആദ്യമായി ദയാവധത്തിന് വിധേയനായ ഹരീഷ് റാണ. ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. ഇന്നായിരുന്നു ഡൽഹിയിൽ ഹരീഷ് റാണയുടെ സംസ്കാരം.ഡൽഹി ഗ്രീൻ പാർക്ക് ശ്മശാനത്തിൽ , മതാചാരപ്രകാരമാണ് ഹരീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ദിവസമാണ് ഹരീഷ് റാണ അന്തരിച്ചതായി ഡൽഹി എയിംസ് ആശുപത്രി സ്ഥിരീകരിച്ചത്. ദയാമരണം നിയമ വിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയ വ്യക്തിയെന്ന നിലയിൽ ഹരീഷ് റാണയുടെ പേര് രാജ്യത്തെ നിയമ ചരിത്രത്തിന്റെ ഭാഗമായി.പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32 കാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ അപേക്ഷഅനുസരിച്ചാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് 11 ലെ കോടതിയുടെ ചരിത്രപരമായ ഉത്തരവ്.കഴിഞ്ഞദിവസം വൈകിട്ട് 4.10 നാണ് ഹരിഷ് റാണ അന്തരിച്ചത്.
Hareeshranasorgansdonated







































