അഞ്ചരക്കണ്ടി : നെഞ്ചുലച്ച് നിതിൻ രാജിന്റെ മടക്കയാത്ര. സഹോദരിയുടെ വീട്ടുവളപ്പിൽ ഇനി നിതിൻ അന്ത്യവിശ്രമം കൊള്ളും.സങ്കടം അലയടിച്ച വീട്ടിൽ ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ച. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന ആ അമ്മയ്ക്ക് കാണേണ്ടി വന്നത് ചേതനയറ്റ ശരീരം. ജാതിവെറിയുടെ പേരിൽ അധ്യാപകർ തകർത്തുകളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്.നിതിൻ രാജിന്റെ മരണത്തിൽ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. കോളജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിൻ രാജിന്റെ സഹോദരിയും ,സഹോദരി ഭർത്താവും ആരോപിച്ചു. അതിനിടെ നിതിൻ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടർന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.
Nithinanjarakkandi







































