കൊട്ടിയൂരിൽ ഇളനീർവെപ്പ് നടന്നു. സന്ധ്യയോടെ തന്നെ ഇളനീർവെപ്പിന്റെ ജൻമസ്ഥാനീകൻ എരുവട്ടി ആയിരത്തി തണ്ടയാനും സംഘവും എണ്ണയും ഇളനീരുമായി കൊട്ടിയൂർ മന്ദം ചേരിയിൽ എത്തിയിരുന്നു. അതിന് മുൻപായി എല്ലാ ഇളനീർ കാവുകളും മന്ദംചേരിയിൽ എത്തിച്ച് വ്രതക്കാർ ഇളനീർ വെപ്പിന്റെ സമയം കാത്തിരിപ്പ് തുടങ്ങിയിരുന്നു.
സന്നിധാനത്ത് ഇളനീർവെപ്പ് കാണാൻ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. അത്താഴപൂജയും ശീവേലിയും പൂർത്തിയായതോടെ ഇളനീർവെപ്പിനുള്ള 'രാശി' വിളിച്ചു. തുടർന്ന് കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിൽ അമ്മാറക്കല്ലിനും അരയാൽത്തറയ്ക്കും നടുവിലായി 'തട്ടും പോളയും' വിരിച്ചതോടെ ഇളനീർ വെപ്പ് ആരംഭിച്ചു. ആയിരകണക്കിന് ഇളനീരുകളാണ് തിരുവഞ്ചിറയിൽ സമർപ്പിക്കപ്പെട്ടത്. എല്ലാ കാവുകളും സമർപ്പിച്ച് കഴിഞ്ഞതോടെയാണ് ജന്മസ്ഥാനികനായ എരുവട്ടി ആയിരത്തി തണ്ടയാൻ എഴുന്നള്ളിച്ചുകൊണ്ടുവന്ന എണ്ണയും ഇളനീരും മുഖമണ്ഡപത്തിൽ സമർപ്പിച്ചത്. ആ ചടങ്ങോടെ ഇളനീർ വെപ്പ് സമാപിച്ചു.
Content Highlight: Kottiyoor IlaneerVeppu






































