#Kannur News #Kerala Crime #Police Arrest #Kannur Police
കണ്ണൂർ: കുടിയാൻമലയിൽ അതിഥി തൊഴിലാളിയെ താമസ സ്ഥലത്തെ കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അസം സ്വദേശിയായ ഫിലിപ്പിന്റെ (30) സഹോദരി ഭർത്താവ് രമേശനെ കുടിയാൻമല പൊലിസ് അറസ്റ്റ് ചെയ്തു.
കെട്ടിട നിർമാണ ജോലികൾക്കായാണ് ഇരുവരും ഉൾപ്പെടുന്ന സംഘം കണ്ണൂരിലെത്തിയത്. ഇവർക്കിടയിൽ നേരത്തെ തന്നെ കടുത്ത കുടുംബ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രമേശൻ ഫിലിപ്പിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം കുളിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ കുളിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ട മറ്റ് തൊഴിലാളികളാണ് വിവരം പൊലിസിനെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിഥി തൊഴിലാളികൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളും അക്രമ സംഭവങ്ങളും പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Content Highlight: Migrant Worker Found Murdered in Kannur Bathroom, Brother-in-Law Arrested









































