#Irikkur Bank Fraud #Irikkur Police #Deposit Fraud
കണ്ണൂർ: ഒന്നര വർഷം മുൻപ് 25 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിരീക്ഷണ ക്യാമറകളും കമ്പ്യൂട്ടറുകളും നശിപ്പിച്ചതായും കവർച്ചാശ്രമം നടന്നതായും പരാതി.
ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എൻ.കെ. സുലൈഖ, അംഗങ്ങളായ പി. ദാമോദരൻ, രമേശൻ എന്നിവരാണ് ഇരിക്കൂർ പൊലിസിൽ പരാതി നൽകിയത്.
നിലവിൽ ബാങ്കിൽ 5 സിസിടിവി ക്യാമറകളുണ്ട്. എന്നാൽ നിക്ഷേപ തട്ടിപ്പ് നടന്നതിന് ശേഷം ഇവയൊന്നും പ്രവർത്തിക്കുന്നില്ല. ബാങ്കിന്റെ എല്ലാ രേഖകളും ഇടപാടുകളും ഉള്ള കമ്പ്യൂട്ടറും സർവറും പ്രവർത്തനരഹിതമാണ്.
പുതിയ ഭരണസമിതി യോഗം ചേർന്ന് കഴിഞ്ഞ ശനിയാഴ്ച പുതിയ കമ്പ്യൂട്ടർ സെറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച ഭരണസമിതി അംഗങ്ങളും ജീവനക്കാരും കമ്പ്യൂട്ടർ കമ്പനി ഓപ്പറേറ്റർമാരും എത്തിയപ്പോൾ പുതിയ കമ്പ്യൂട്ടറിന്റെ എല്ലാ കണക്ഷനുകളും കേബിൾ, അഡാപ്റ്റർ, എച്ച്ഡിഎംഐ വയർ, വൈദ്യുതി കണക്ഷൻ എന്നിവ മുറിച്ചുമാറ്റി കൊണ്ടുപോയ നിലയിലായിരുന്നു.
ജീവനക്കാർ നടത്തിയ തിരച്ചിലിൽ ഈ ഉപകരണങ്ങൾ ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ മോഷണശ്രമം നടന്നതായി സംശയിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പൊലിസ് സംഘം ബാങ്കിലെത്തി അന്വേഷണം തുടങ്ങി.
ബാങ്കിന്റെ പുറകുവശം വഴി മോഷണം നടന്നതിന്റെ തെളിവുകളില്ല. ബാങ്കിന്റെ താക്കോലുകൾ ജീവനക്കാരുടെ കൈവശമായതിനാൽ പുറത്തുനിന്നാരും കടന്നുവരാനിടയില്ലെന്നാണ് നിക്ഷേപകരുടെ സംശയം.
നിലവിൽ ഹെഡ് ഓഫീസിലും ബ്രാഞ്ചിലുമായി 10 ജീവനക്കാർ വേണ്ടിടത്ത് 3 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. തട്ടിപ്പ് കേസിൽ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസുള്ളതിനാൽ അറസ്റ്റ് ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതുമൂലം പലരും ഒളിവിലാണ്. സസ്പെൻഷനിലായ സെക്രട്ടറിയും ഒന്നര വർഷമായി ജോലിക്ക് ഹാജരായിട്ടില്ല. ഇവർ അവധിക്ക് അപേക്ഷ നൽകാത്തത് ഗുരുതര സർവീസ് ചട്ട ലംഘനമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlight: CCTV Cameras and Computers Damaged at Irikkur Co-operative Bank Linked to Rs 25 Crore Fraud









































