കോഴിക്കോട്:ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസ് നിഗമനം.
യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്.
ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Deepak's death: Police intensify investigation







































