ഡൽഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയെ ഇല്ലാതാക്കാന്‍ അമേരിക്കയേയും ഇസ്രയേലും നടത്തിയത് വന്‍ മുന്നൊരുക്കം. ഇക്കഴിഞ്ഞ ജൂണിലെ പന്ത്രണ്ടുദിന യുദ്ധമാണ് ഇന്നലെ നടത്തിയ ആക്രമണത്തില്‍ വന്‍ വഴിത്തിരിവായത്.
ആണവ ചര്‍ച്ചകളും, ഇറാനുചുറ്റും സൈനിക വിന്യാസവുമൊരുക്കുമ്പോള്‍, അമേരിക്കയുടെയും ഇസ്രയേലിന്റെ ഉള്ളില്‍ മറ്റൊന്നായിരുന്നു. ആയത്തുല്ല അലി ഖമനേയി. മാസങ്ങള്‍ക്ക് മുന്നേ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങി. ഖമനയിയുടെയും ഇറാന്‍ ഭരണതലപ്പത്തെ മറ്റ് ഉന്നതരുടെയും ചെറുചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. ജൂണിലെ യുദ്ധസമയത്ത് സ്വയം സുരക്ഷിതരാകാന്‍ ഇറാനിയന്‍ നേതാക്കള്‍ പരാജയപ്പെട്ടത് നീക്കങ്ങളില്‍ വഴിത്തിരിവായി. ടെഹ്‌റാന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ശനിയാഴ്ചകളില്‍ രാവിലെ നേതാക്കള്‍ പതിവായി യോഗം ചേരുന്നത് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
ഊഹാപോഹങ്ങള്‍ ഏറെയുണ്ടായെങ്കിലും, ഈ സമയങ്ങളിലൊന്നും ഖമനേയി മറ്റെവിടെയും പോയിരുന്നില്ല. ഈ വിവരങ്ങള്‍ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓപ്പറേഷന്‍ എപിക് ഫ്യൂറിയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെടുത്തത്. ഇരുട്ടിവെളുക്കും മുന്നേ ആക്രമണം. രാവിലെ ആറ് മണിക്ക് ഇസ്രയേലില്‍ നിന്ന് ടെഹ്‌റാന്‍ ലക്ഷ്യമിട്ട് യുദ്ധവിമാനങ്ങള്‍ പറന്നു. രണ്ട് മണിക്കൂറും അഞ്ച് മിനുട്ടുമെടുത്ത് ലക്ഷ്യസ്ഥാനത്ത് ആക്രമണം. ലഭിച്ച വിവരങ്ങള്‍ ശരി വയ്ക്കും വിധം അടുത്തടുത്ത കെട്ടിടങ്ങളില്‍ സ്‌ഫോടനം. അതില്‍ ഒന്നില്‍ ആയത്തുല്ല ഖമനേയിയും കുടുംബാംഗങ്ങളും. തൊട്ടടുത്ത കെട്ടടത്തില്‍ മറ്റ് ഉന്നതരുമുണ്ടായിരുന്നു. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് പരമോന്നത നേതാവ് അടക്കമുള്ളവരെ വധിച്ചത്.
America esreyel





































