തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ കൈവശം വച്ച് യാത്ര ചെയ്താൽ സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം, കൂടാതെ മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് സിവിൽ സ്റ്റേഷൻ അനക്‌സിലെ അപ്പീൽ കമ്മിറ്റി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാം. തിരഞ്ഞെടുപ്പ് ചിലവ് നോഡൽ ഓഫീസറായ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) സി.എം സുനിൽകുമാർ കൺവീനറായും സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ജില്ലാ ട്രഷറി ഓഫീസർ ഷാജി യു എസ് എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകൾ പരിശോധിക്കുക.
ഓഡിറ്റോറിയം/കമ്മ്യൂണിറ്റി ഹാളുകൾ: പാലിക്കേണ്ട വ്യവസ്ഥകൾ
തിരഞ്ഞെടുപ്പ് കാലയളവിൽ വിവാഹ ഹാളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം ജില്ലാ തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്.
തെളിവ് ശേഖരിക്കൽ: തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഹാൾ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്.
ദൈനംദിന റിപ്പോർട്ടുകൾ: ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോർട്ടുകൾ ശേഖരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ പാർട്ടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
സംശയാസ്പദമായ ബുക്കിംഗുകൾ: സംശയാസ്പദമായ ബുക്കിംഗുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ അതാത് വരണാധികാരികൾക്ക് കൈമാറേണ്ടതാണ്.
അന്നദാനം എന്ന വ്യാജേനയുള്ള വിരുന്ന്: ആരാധനാലയങ്ങൾക്ക് പുറത്ത് 'അന്നദാനം' എന്ന പേരിൽ വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത്, തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണോയെന്നത് പരിശോധിക്കും.
നിയമവിരുദ്ധ നടപടി: ഇത്തരം പ്രവൃത്തികൾ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരവും ഐ.പി.സി ചാപ്റ്റർ കതഅ പ്രകാരവും അഴിമതിയായും തിരഞ്ഞെടുപ്പ് കുറ്റകൃത്യമായും കണക്കാക്കപ്പെടുന്നു.
തടയാനുള്ള നടപടികൾ: വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ, ചീഫ് ഇലക്ടറൽ ഓഫീസർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കേണ്ടതാണ്.
Assembly elections: Documents required when traveling with more than Rs 50,000










































