കൊച്ചി: അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. 75 ലക്ഷം രൂപയാണ് സ്പോൺസർഷിപ്പ് തുക. എന്നാൽ അൻസിബ ഹസൻ കരാറിനെ എതിർത്തിരുന്നു. ശ്വേത മേനോൻ ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് നൽകിയതെന്ന് ടിജി നന്ദകുമാർ പറഞ്ഞു.അമ്മ ചാരിറ്റി ഓർഗനൈസേഷനും ക്ഷേത്രം ട്രസ്റ്റും ആയതുകൊണ്ടാണ് സ്പോൺസർ ചെയ്തത്. സ്പോൺസർഷിപ്പ് നൽകിയതിൽ തെറ്റില്ല. മുഴുവൻ പണവും പരസ്യത്തിലേക്ക് അല്ല ചാരിറ്റി സംഘടനയിലേക്കാണ് എന്നാണ് പറഞ്ഞത്. സ്പോൺസർഷിപ്പ് സംബന്ധിച്ച് അമ്മയ്ക്കുള്ളിൽ തർക്കമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു.കരാർ അനുസരിച്ചാണ് പണം നൽകിയത്. മെയ് രണ്ടിന് അൻസിബ നേരിട്ട് എത്തി താൻ എതിർത്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. അൻസിബ നേരത്തെയും രണ്ട് തവണ ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അതിന് പണം നൽകിയിരുന്നു. അൻസിബയുമായി മുൻവൈരാഗ്യം ഇല്ല.പണം നൽകിയെങ്കിലും ഉദ്ദേശിച്ച പബ്ലിസിറ്റി കിട്ടിയില്ല. 45 ലക്ഷം രൂപ ഇനിയും നൽകാനുണ്ട് ആ പണം നൽകും. വിവാദമായ ശേഷം അമ്മ ഭാരവാഹികളുമായി സംസാരിച്ചിട്ടില്ല. വിവാദങ്ങൾ ക്ഷേത്രത്തെ ബാധിക്കില്ല. കരാറിനെ കുറിച്ച് ക്ഷേത്രം ട്രസ്റ്റ് പുറത്ത് പറഞ്ഞിട്ടില്ല. അമ്മയിലെ തർക്കമാണ് വിവാദത്തിന് കാരണം. ഇനിയും അമ്മയുടേത് അടക്കമുള്ള സ്പോൺസർഷിപ്പുകൾ ഏറ്റെടുക്കും.കൊള്ളാവുന്ന ഏതു വേദിയും ഉപയോഗിക്കുമെന്നും ടിജി നന്ദകുമാർ പറഞ്ഞു.
Content Highlight: Ammaassociation








































