തിരുവനന്തുപരം: സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 640 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 79,000 കടന്നു. സ്വർണത്തിന് ഇന്നലെ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10,800 രൂപ നൽകേണ്ടിവരും.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില രണ്ടാഴ്ചയ്ക്കുള്ളിൽ വില 9945 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 55 രൂപ മാത്രം. അന്താരാഷ്ട്ര സ്വർണ്ണവില എക്കാലത്തെയും ഉയരുന്ന റെക്കോർഡ് വില ആയ 3600 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.20 മാണ്.

24കാരറ്റ് സ്വർണ്ണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറി. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. ഓണത്തിന് തന്നെ പതിനായിരം രൂപയിലേക്ക് എത്തുകയാണ്. ദീപാവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
Goldrate