തിരുവനന്തപുരം : പുതുക്കി നിശ്ചയിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ. ധനകാര്യ വകുപ്പ് മന്ത്രിക്കും ജി.എസ്.ടി കൗൺസിൽ അംഗങ്ങൾക്കും നിവദേനം നൽകി.
1000 രൂപ വരെയുള്ള വില്പനകൾക്ക് നിലവിലുണ്ടായിരുന്ന 12% നികുതി ഇപ്പോൾ 18% ആയി ഉയർത്തി. ഈ തീരുമാനം വസ്ത്രവിപണന മേഖലക്ക് നൽകിയ ആഘാതം ചെറുതല്ല. – നിവേദനത്തിൽ പറയുന്നു.

ശരാശരി ഉപഭോക്താവ് ഉത്സവകാലങ്ങളിൽ ഏതാണ്ട് 2500 രൂപ വസ്ത്രങ്ങൾക്കായ് ചിലവഴിക്കുമെന്നാണ് കണക്ക്. ഇതിന് മുകളിൽ 18% നികുതി ചുമത്തുന്നത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും സാരമായി ബാധിക്കും. കഴിഞ്ഞ 8 വർഷങ്ങളിൽ ഉണ്ടായ പണപെരുപ്പം വസ്ത്രവിപണന രംഗത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ ഇത്തരമൊരു നികുതി വർദ്ധന വസ്ത്രവിപണന മേഖലയുടെ നട്ടെല്ല് ഒടിക്കുമെന്നുള്ള കാര്യത്തിൽ തർക്കമില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും വസ്ത്രവ്യാപാരികൾ ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വ്യക്തിഗത സ്ഥാപനങ്ങൾ, പ്രതേകിച്ച് വിവാഹവസ്ത്രങ്ങൾ, പാരമ്പരാഗത വസ്ത്രങ്ങൾ എന്നിവ വിപണനം ചെയ്യുന്ന സംരംഭങ്ങൾ എന്നിവയ്ക്ക് ജി എസ് ടി നിരക്കിലെ വർദ്ധന മറികടക്കുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണ്. വൻകിട കുത്തകകളും ഓൺലൈൻ ഭീമന്മാരും ഉയർത്തുന്ന ഭീഷണി ഇതിനോടകം തന്നെ പരമ്പരാഗത രീതിയിൽ നടന്ന് വരുന്ന വസ്ത്രവിപണിയെ നഷ്ടങ്ങളുടെ ആഴത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞിരിക്കുന്നു. വലിപ്പചെറുപ്പമില്ലാതെ എല്ലാവർക്കും 5% നികുതി എന്ന നല്ല വാർത്തയ്ക്കായ് കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരു വർദ്ധന വസ്ത്രവിപണിയുടെ മുകളിൽ കരിനിഴൽ പരത്തിയിരിക്കുന്നത്.
കാർഷികരംഗം കഴിഞ്ഞാൽ ഏറ്റവും വലിയ വ്യവസായമേഖലയായി കാണുന്നത് വസ്ത്രവിപണന രംഗത്തെയാണ്. 18% നികുതി ഈ മേഖലയിൽ ആരോഗ്യകരമല്ലാത്ത പ്രവണതകൾക്കും നിയമയുദ്ധങ്ങൾക്കും കളമൊരുക്കുമെന്ന് പൊതുവെ വിലയിരുത്തപെടുന്നുണ്ട്. ഇതുവഴി ഭീമമായ നഷ്‌ടവും സുതാര്യത ഇല്ലായ്മയും സംജാതമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ആയതിനാൽ ഇത്തമൊരു തീരുമാനത്തിൽ പുനർചിന്തനം വേണമെന്നും 5% ഏകികൃത നിരക്ക് ഏർപെടുത്തണം എന്നും കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ അഭ്യർത്ഥിച്ചു. ഇരട്ട നിരക്ക് ഏർപെടുത്താനുള്ള തീരുമാനത്തിൽ നിന്ന് കൗൺസിലിന് വ്യതിചലിക്കാൻ സാധിച്ചില്ലെങ്കിൽ അത് 15000 രൂപ മുതലുള്ള വിനിമയങ്ങൾക്കായ് നിജപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ വിദേശവിപണികളെ ആശ്രയിക്കുന്ന ഈ കാലത്ത് ഇന്ത്യൻ വസ്ത്രവിപണി നേരിടുന്നത് കനത്ത വെല്ലുവിളികളാണ്.
അതിജീവനത്തിനായി പൊരുത്തുന്ന ഈ മേഖലയുടെ അഭ്യർത്ഥന അനുഭാവപൂർവ്വം പരിഗണിച്ച് ലക്ഷകണക്കിന് ആൾക്കാർക്ക് തൊഴിൽ നൽകുന്ന വസ്ത്രവിപണന മേഖലയെ സംരക്ഷിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
Textailsandgarments