തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചത്. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ല. സർക്കാർ വന്നിട്ട് പത്തുദിവസം ആകുന്നതിനു മുൻപ് സമരങ്ങൾ ആരംഭിച്ചിരിക്കുന്നു. ഇഡി റെയ്‌ഡിലെ പൊലീസ് നടപടിയിലും അദ്ദേഹം പ്രതികരിച്ചു. ഇ ഡി അന്വേഷിക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരാണോ.ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടണം. നിയമപരമായി നേരിടാതെ ആക്രമണങ്ങളെ അഴിച്ചുവിട്ടത് എന്തിനാണ്. ഇഡി ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് അറിയിച്ചിട്ടല്ല വന്നത്. ഇറങ്ങിപ്പോകാൻ നേരവും വിവരം നൽകിയില്ല. ഇഡി ഉദ്യോഗസ്ഥർ വന്നതും പോയതും പൊലീസുകാർ അറിഞ്ഞില്ല. പിന്നെയെങ്ങനെ സംരക്ഷണം നൽകും. നടന്നത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവം. ഇ ഡി ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണം. കലാപമുണ്ടാക്കാൻ ആയിരുന്നു അവരുടെ ശ്രമം. പൊലീസ് സമചിത്തതയോടെ പെരുമാറണമെന്ന് നിർദ്ദേശം നൽകിയത് ആഭ്യന്തരമന്ത്രിയായ താനാണ്. അല്ലെങ്കിൽ കലാപം ഉണ്ടായേനെ. 22 പേരെ അറസ്റ്റ് ചെയ്തു. ഉത്തരവാദികൾ ആയ എല്ലാവരെയും പിടികൂടും. അധികാരം പോയ വിഷമം അക്രമം കാണിച്ചല്ല തീർക്കേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Content Highlight: Rameshchennithala








































