ദില്ലി: ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണെന്നും കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. പണം പല വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്‍റേത് ഒറ്റപ്പെട്ട അഭിപ്രായമാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സഹോദരന്‍റേത് ഒറ്റപ്പെട്ട അഭിപ്രായമാണ്. മാതാപിതാക്കൾക്കുള്ളത് വ്യത്യസ്തമായ നിലപാട്. കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്ക൪ മുസ്ലിയാ൪ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി൪വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിൻറേയും രാജ്യത്തിൻറേയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയായിരുന്നു തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
Nimishapriyaissue