തലശ്ശേരി : തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്നും ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഘടക പദ്ധതിയായ സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്‌ക് വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
150 കോടിയോളം രൂപയുടെ വികസനമാണ് തലായി ഹാർബറിൽ നടപ്പിലാക്കുന്നത്. ഇതിന്റെ സാധ്യതകൾ എല്ലാവർക്കും പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും തലശ്ശേരി മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എല്ലാവർക്കും മത്സ്യം വിൽക്കാൻ തലായി ഹാർബർ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറണമെന്നും സ്പീക്കർ പറഞ്ഞു.

5.6 കോടി രൂപയാണ് സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്‌ക് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. യൂണിറ്റ് ഒന്നിന് 7.8 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് ഓട്ടോ കിയോസ്‌ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗുണഭോക്താക്കൾക്ക് 39 ലക്ഷം രൂപ ചെലവിലാണ് വിതരണം ചെയ്തത്. ഒറ്റത്തവണ ചാർജിൽ 130 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് മുച്ചക്ര വാഹനത്തിന് 250 കിലോഗ്രാമിലേറെ ഭാരം വഹിക്കുവാനും ശേഷിയുണ്ട്.
മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനും വരുമാന വർധനവിനുമായി 150 ഐസ് ബോക്‌സുകൾ പദ്ധതിയുടെ ഭാഗമായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താവിന് 100 ശതമാനം സബ്സിഡിയോട് കൂടിയാണ് തൊഴിലുപകരണങ്ങൾ വിതരണം ചെയ്യുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
തലായി ഹാർബറിൽ നടന്ന ചടങ്ങിൽ തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. കെ എസ് സി എ ഡി സി കോഴിക്കോട് റിജിയണൽ മാനേജർ കെ.ബി.രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗുനു, തലശ്ശേരി ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ എ.കെ സംഗീത, തലശ്ശേരി നഗരസഭ വാർഡ് കൗൺസിലർമാരായ ജിഷ ജയചന്ദ്രൻ, ടെൻസി നോമിസ്, കെ അജേഷ്, പി.പി. ഉസ്മാൻ എന്നിവർ പങ്കെടുത്തു.
Thalasserifishmarket