കൊല്ലം: പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നതാണ്. വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നത്. രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിൽ വരെയും എത്തിനിൽക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് രാഷ്ട്രീയ മോഹമില്ല. ഞാനൊരു മാങ്കൂട്ടത്തിൽ അല്ല. ആർക്കും തന്റെയടുത്ത് വരാം. തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളാണെങ്കിൽ അതൊക്കെ ചെയ്ത് നൽകും. ഒരുപാട് പേർ എന്നെക്കുറിച്ച് നല്ലതും ചീത്തയും പറയുന്നു. കേൾക്കുന്നു, കളയുന്നു അതാണ് തന്റെ രീതി. ഗുരുവിന്റെ ദൈവദശകം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാടണമെന്ന് പറഞ്ഞപ്പോൾ തനിക്കെതിരെ പ്രതിഷേധമുണ്ടായി. ഇന്ന് അതാണ് മിക്ക സ്കൂളുകളിലും പാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസംഗത്തിനിടെ മാധ്യമ പ്രവർത്തകരെ പുല്ലന്മാർ എന്നു വിളിച്ച് അധിക്ഷേപിച്ചതിൽ ഖേദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എസ്എൻഡിപിയുടെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് 30 വർഷം പൂർത്തിയാക്കുന്നതിന് വെള്ളാപ്പള്ളി നടേശന് സ്വീകരണം ഒരുക്കിയിരുന്നു. ഇതിന്റെ പ്രസംഗത്തിനിടെയാണ് മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവന ഉണ്ടായത്.
Vellappallinadesan