തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഭക്ഷണശാലയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദിയാണ് പിടിയിലായത്. ഇയാൾ കഫ്റ്റീരിയൽ നേരത്തെ ജോലി നോക്കിയിരുന്നു. മോഷണക്കേസിൽ പ്രതിയായിരുന്ന ഇയാൾ ഈയിടെയാണ് ജയിൽ മോചിതനായത്.
ഒരാഴ്ച മുൻപായിരുന്നു ജയിലിലെ ഭക്ഷണ ശാലയിൽ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം നടന്നിരുന്നത്. ജയിലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോൽ ഉപയോഗിച്ച് ഓഫീസ് റൂമിൽ നിന്ന് പണം കവർന്നത്.

മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് ഭക്ഷണശാലയിൽ നിന്ന് കവർന്നത്. പത്തനംതിട്ട തിരുവല്ലയിൽ നിന്നാണ് പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടിയത്. 12ഓളം മോഷണക്കേസിൽ പ്രതിയണ് പിടിയിലായ മുഹമ്മദ് അബ്ദുൽ ഹാദി. ഇയാൾ ഉടനെ തിരുവനന്തപുരത്തെത്തിക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Trivandramjail