പത്തനംതിട്ട: ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി. ഇതുസംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ഹൈക്കോടതി അനുമതിയില്ലാതെ ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വർണപ്പണികൾ സന്നിധാനത്ത് നടത്തണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. ഇതടക്കം ലംഘിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്.

അതേസമയം, സ്വര്‍ണപ്പാളിക്ക് കേടുപാടുണ്ടെന്നും പരിഹരിക്കണമെന്നും ഇതിനായാണ് ഇളക്കിമാറ്റിയതെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വിശദീകരിക്കുന്നത്. തിരുവാഭരണ കമ്മിഷണറും വിജിലൻസും ഒപ്പം ഉണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു. തന്ത്രിയുടെ അനുമതി വാങ്ങിയാണ് സ്വർണപ്പാളി ഇളക്കിയതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ഇത്തരം അറ്റകുറ്റപ്പണി നടത്തും മുമ്പ് നിരീക്ഷണത്തിനായി പ്രത്യേകം കമ്മീഷനെ നിയോഗിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
sabarimala